Friday, February 17, 2012

പകല്‍



യാത്ര പറച്ചിലുകള്‍ക്കൊടുവില്‍
പകലു തേടിയിറങ്ങിയവനെ
വഴി ചതിച്ചു!

ഓര്‍മകളില്‍ മങ്ങിക്കണ്ട
വീഥിയുടെ കരങ്ങള്‍
ഏതോ സൂര്യന്റെ പകലുകളിലേക്ക് വിരല്‍ ചൂണ്ടുന്നു..

ഏതു സൂര്യന്‍?

കിനാവിന്റെ പഴഞ്ചന്‍ സഞ്ചിയില്‍
അവന്‍ പരതിനോക്കി
ഒരുപാട് വെളിച്ചം കണ്ടു,
നന്മയുടെ സൂര്യോദയങ്ങള്‍ കാട്ടിത്തന്ന
അച്ഛന്‍ ,
അറിവിന്റെ ദൈവദീപ്തമായ കണ്ണുകള്‍ തുറന്നുതന്ന
അദ്ധ്യാപകന്‍ ,
പ്രാണന്റെ അമ്മിഞ്ഞ പകര്‍ന്ന് ആത്മാവിന്റെ പ്രകാശമായിതീര്‍ന്ന
അമ്മ ,

ഇവയില്‍ എവിടെയാണ് സൂര്യന്‍??
വീഥിയുടെ നീണ്ട കരങ്ങളെല്ലാം
ഒരേ പകലിലേക്ക് തന്നെയാകുമോ വിരല്‍ ചൂണ്ടുന്നത്?

അവന്‍ യാത്ര തുടര്‍ന്നു ,
വഴി ,
ഇരുളും വെളിച്ചവും
കാലം,
നരയും വിവേകവും
അവനു സമ്മാനിച്ചു.

യാത്രയുടെ അവസാന പടവുകളില്‍
അവനറിഞ്ഞു
വഴി ചതിച്ചിട്ടില്ല!

വന്നടുത്തത് സൂര്യനിലേക്കു തന്നെയാണ്
ആത്മാവിന്റെ പകലിലേക്ക് ,
സ്വപ്നങ്ങളുടെ സൃഷ്ടാവിലേക്ക് ,
അച്ഛന്‍ കാട്ടിത്തന്ന
അമ്മ താലോലിച്ച
വീഥികള്‍ വിരല്‍ ചൂണ്ടിയ
എന്നിലെ എന്നിലേക്ക്‌!

No comments:

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved